ഇനി ഫോട്ടോഷോപ്പ് 'ഫ്രീ', ആന്‍ഡ്രോയിഡ് ഫോണില്‍ ലഭിക്കും! അറിയാം മറ്റു വാര്‍ത്തകളും

Play all audios:

കനത്ത മാസവരി നല്‍കേണ്ട, ലോകത്തെ ഏറ്റവും മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ അഡോബി ഫോട്ടോഷോപ്പിന്റെ ബീറ്റാ പതിപ്പ് ആന്‍ഡ്രോയിഡില്‍. ഇത് ഇപ്പോള്‍ പരിപൂര്‍ണ്ണമായും ഫ്രീയാണ്. അഡോബി
സ്‌റ്റോക്‌സ് അടക്കം തുറന്നിട്ടു നല്‍കിയിരിക്കുകയാണ് കമ്പനി. ഐഓഎസില്‍ ഫോട്ടോഷോപ്പ് നേരത്തെ എത്തിയിരുന്നു എങ്കിലും അത് ഉപയോഗിക്കാന്‍ ആഗ്രഹിച്ചവര്‍ ആദ്യ ദിനം മുതല്‍ മാസവരി നല്‍കേണ്ടിയിരുന്നു.
കരുത്തുറ്റ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താം. ലഭിക്കുന്നത് എന്തെല്ലാം? ഒരിക്കലെങ്കിലും ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ശ്രമിക്കാത്തവരായി അധികമാരും
ഉണ്ടാവില്ല. എന്നാല്‍, ഇത്തരം എഡിറ്റിങ് എത്രത്തോളം നടത്താം എന്നതിനെക്കുറിച്ച് അറിഞ്ഞവരാരും ഫോട്ടോഷോപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കാതിരുന്നിട്ടുമുണ്ടാവില്ല. അത്തരക്കാര്‍ക്ക് ആ സോഫ്റ്റ്‌വെയര്‍
ഒന്ന് അടുത്തു പരിചയപ്പെടാന്‍ ഉത്തമാവസരമാണിത് എന്നതാണ് അഡോബിയുടെ ഓഫറിന്റെ സവിശേഷത. ലെയേഴ്‌സ് ആന്‍ഡ് മാസ്‌കിങ്, സെലക്ഷന്‍ ടൂള്‍സ്, ബ്രഷ് ടൂള്‍സ്, ജനറേറ്റിവ് ഫില്‍ (ഫയര്‍ഫ്‌ളൈ എഐ ഉപയോഗിച്ചുള്ള
എഡിറ്റിങ് ലീലകള്‍), അഡ്ജസ്റ്റ്‌മെന്റ് ലെയേഴ്‌സ് ആന്‍ഡ് ബ്ലെന്‍ഡ് മോഡ്‌സ്, ഫ്രീ അഡോബി സ്‌റ്റോക് അസറ്റ്‌സ് എന്നിങ്ങനെ വിപുലമായ ടൂളുകളും ആന്‍ഡ്രോയിഡ് ഫോണ്‍, ടാബ് ഉടമകള്‍ക്കായി
ഹ്രസ്വകാലത്തക്കാണെങ്കിലും തുറന്നിട്ടിരിക്കുകയാണ് അഡോബി. ടാബ് ഉടമകള്‍ക്കും സുവര്‍ണ്ണാവസരം ശക്തിയേറിയ ആന്‍ഡ്രോയിഡ് ടാബ് ഉടമകള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നേരത്തെ എത്തിയിരുന്ന അഡോബി
ആപ്പുകളൊക്കെ പരിമിതമായ ഫീച്ചറുകള്‍ മാത്രമായിരുന്നു നല്‍കിയിരുന്നത്. ഡെസ്‌ക്ടോപ്പ് ഫോട്ടോഷോപ്പില്‍ കിട്ടുന്ന പല ഫീച്ചറുകളും ലഭിക്കും. * ഹാര്‍ഡ്‌വെയര്‍ കരുത്ത് കുറഞ്ഞത് 6ജിബി റാം,
ആന്‍ഡ്രോയിഡ് 11 ഓഎസോ അതിനു ശേഷമിറങ്ങിയ ഏതെങ്കിലും പതിപ്പോ ഉള്ള ഫോണുകളിലും ടാബുകളിലും ഫോട്ടോഷോപ്പ് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, മികച്ച പ്രകടനം പുറത്തെടുക്കണമെങ്കില്‍ 8ജിബി റാം എങ്കിലും
ഉള്ളതാണ് ഉചിതമെന്നും അഡോബി പറയുന്നു. ബീറ്റാ ഘട്ടം കഴിഞ്ഞാലോ? ഐഓഎസ് ഉപകരണങ്ങളില്‍ ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഫോട്ടോഷോപ്പ് എത്തിയത്. അത് ഉപയോഗിക്കണമെങ്കില്‍ പണമടയ്ക്കണമായിരുന്നു.
ആന്‍ഡ്രോയിഡ് ഫോണ്‍, ടാബ് ഉടമകള്‍ക്ക് ബീറ്റാ ഘട്ടത്തില്‍ മിക്ക ഫീച്ചറുകളും ഫ്രീയാണ്. എന്നാല്‍, ബീറ്റ ഘട്ടം കഴിഞ്ഞാല്‍ ഐഓഎസ് ഉപയോക്താക്കള്‍ നല്‍കുന്ന അതേ പണമടയ്‌ക്കേണ്ടി വരും എന്നതിനാല്‍
ടെസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉപയോഗിച്ചു നോക്കാം. ആന്‍ഡ്രോയിഡ് ടിവികളെ ബാധിച്ച് ബാഡ്‌ബോക്‌സ് 2.0 മാല്‍വെയര്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്ന ആന്‍ഡ്രോയിഡ്
ടിവികളില്‍ മാല്‍വെയര്‍ ആക്രമണം നടക്കുന്നുണ്ടാകാമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പു പ്രകാരം 1,92,000 ലേറെ
ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാഡ്‌ബോക്‌സ് 2.0 മാല്‍വെയര്‍ ബാധിച്ചുകഴിഞ്ഞു. പ്രധാനമായും വിലകുറഞ്ഞ ടിവികളിലാണ് ഇത് പതിയിരിക്കുന്നത്. ബാഡ്‌ബോക്‌സ് 2023ന്റെ തുടക്കത്തിലാണ് ആദ്യായി സുരക്ഷാ
വിദഗ്ധരുടെ ശ്രദ്ധയില്‍ പെട്ടത്. അന്ന് ജര്‍മ്മന്‍ അധികൃതര്‍ ഇത് തകര്‍ത്തുവിട്ടെങ്കിലും, ഇപ്പോള്‍ ബാഡ്‌ബോക്‌സ് 2.0 എന്ന പേരില്‍ അത് വീണ്ടും തലപൊക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു
ബ്രാന്‍ഡിന്റെയും പേരിലല്ലാതെ വിറ്റുവന്നിരുന്ന ചൈനീസ് ആന്‍ഡ്രോയിഡ് ടിവികളിലും ഇത് കണ്ടെത്തിയിരുന്നു. ഇന്ത്യയ്ക്കു പുറമെ റഷ്യ, ചൈന, ബ്രസീല്‍, യുക്രെയിന്‍, ബെലറൂസ് തുടങ്ങിയ രാജ്യങ്ങളില്‍
വില്‍ക്കുന്ന ടിവികളിലും ഇതുണ്ടെന്നാണ് ബ്രൈറ്റ്‌സൈറ്റ് (Bitsight) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ കമ്പനി പറയുന്നത്. ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുക,
പരസ്യങ്ങള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ഉപദ്രവങ്ങളാണ് ബാഡ്‌ബോക്‌സ് 2.0 ചെയ്യുന്നത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ആവശ്യത്തിലേറെ ചൂടാകുന്നുണ്ടെങ്കില്‍ ഇതിന്റെ സാന്നിധ്യമുണ്ടോ
എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇത്തരം ഉപകരണങ്ങളില്‍ ഗൂഗിള്‍ പ്ലേ പ്രൊട്ടക്ടിന്റെ പ്രവര്‍ത്തനം ഡിസേബിള്‍ ആക്കിയിട്ടാണ് മാല്‍വെയര്‍ പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 2025ല്‍ മാത്രം 10
ലക്ഷം ഉപകരണങ്ങളെ ബാഡ്‌ബോക്‌സ് 2.0 ബാധിച്ചു എന്ന് സാറ്റൊറി ത്രെറ്റ് ഇന്റലിജന്‍സ് കമ്പനിയുടെ ഗവേഷകരും പറയുന്നു. * എഐ പ്രവര്‍ത്തിപ്പിക്കാന്‍ ആണവ വൈദ്യുതിയെ ആശ്രയിക്കാന്‍ ടെക് ഭീമന്മാര്‍ കനത്ത
രീതിയില്‍ വൈദ്യുതി ആവശ്യമായി വരുന്ന നിര്‍മ്മിത ബുദ്ധിക്കു വേണ്ട സജ്ജീകരണങ്ങള്‍ സജീവമായി നിര്‍ത്താന്‍ ആണവോര്‍ജ്ജത്തെ പ്രയോജനപ്പെടുത്താന്‍ ടെക്‌നോളജി ഭീമന്മാര്‍. ഏറ്റവുമൊടുവല്‍ ഈ കാര്യം
പ്രഖ്യാപിച്ചത് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ കമ്പനിയാണ്. നേരത്തെ ഗൂഗിളും തങ്ങള്‍ ആണവ വൈദ്യുതിയെ ആശ്രയിക്കുമെന്ന് പറഞ്ഞിരുന്നു. ചാറ്റ്ജിപിറ്റിക്ക് ഗൂഗിള്‍ സേര്‍ച്ചിനെക്കാള്‍ അഞ്ചര
മടങ്ങ് വേഗതയില്‍ വളര്‍ച്ച പരമ്പരാഗത സേര്‍ച്ച് എഞ്ചിനുകളേക്കാള്‍ പതിന്മടങ്ങ് വളര്‍ച്ചയുമായി എഐ സേര്‍ച്ച് സംവിധാനങ്ങള്‍. ഓപ്പണ്‍എഐ പ്രവര്‍ത്തിപ്പിക്കുന്ന ചാറ്റ്ജിപിറ്റിക്ക് ഇപ്പോള്‍
ലഭിച്ചുവരുന്ന സ്വീകാര്യത ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തത് ആണെന്നാണ് 'ക്വീന്‍ ഓഫ് ദ ഇന്റര്‍നെറ്റ്' എന്ന വിശേഷണമുള്ള 'മീക്കര്‍' (Meeker) എന്ന ഗവേഷക
പുറത്തുവിട്ട കണക്കില്‍ കാണാന്‍ സാധിക്കുന്നത്. തന്റെ 360 പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് മീക്കര്‍ ഇന്റര്‍നെറ്റില്‍ അനുദിനമെന്നോണം വളർന്നു വരുന്ന എഐയുടെ ശക്തിയെക്കുറിച്ചുള്ള കണക്കുകള്‍
നിരത്തിയിരിക്കുന്നത്. ആപ്പിളിന്റെ സീനിയര്‍ എക്‌സിക്യൂട്ടിവ് എഡി ക്യൂ അടുത്തിടെ ഒരു അമേരിക്കന്‍ അന്വേഷണ കമ്മറ്റിയോട് തങ്ങളുടെ സഫാരി ബ്രൗസര്‍ വഴിയുള്ള ഗൂഗിള്‍ സേര്‍ച്ച് കഴിഞ്ഞ 22
വര്‍ഷത്തിനിടയില്‍ ആദ്യമായി കുറവു രേഖപ്പെടുത്തി എന്നു പറഞ്ഞതും പുതിയ സാഹചര്യത്തില്‍ പ്രസക്തമാണ്. ക്യൂവിന്റെ പ്രസ്താവന വന്ന ഉടനെ ഗൂഗിളിന്റ ഓഹരികള്‍ 7.5 ശതമാനം ഇടിഞ്ഞിരുന്നു.