ദരിദ്രരിൽ നിന്ന് നമ്മുടെ ദൃഷ്ടികൾ അകറ്റരുത്:ഫ്രാൻസിസ് പാപ്പാ

Play all audios:

നവംബർ പത്തൊൻപതാം തീയതി അനുസ്മരിക്കുന്ന ഏഴാമത് ലോക പാവങ്ങളുടെ ദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ സന്ദേശം കൈമാറി. സന്ദേശത്തിൽ കാലികപ്രസക്തമായ വിഷയങ്ങളോടൊപ്പം, എപ്രകാരം ദരിദ്രരായ ആളുകളിൽ
നിന്നും മുഖം തിരിക്കാതെ അവർക്ക് ആവശ്യമായ പരിഗണനയും, മാന്യതയും നൽകി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. വികാരങ്ങളുടെ മാത്രം തലങ്ങളിൽ
കാണേണ്ടവരല്ല പാവങ്ങളായ ആളുകളെന്നും മറിച്ച് അവരുടെ ജീവിതത്തിന്റ അന്തസും,ആഭിജാത്യവും കാത്തുസൂക്ഷിക്കുവാൻ നാം ബാധ്യസ്ഥരാണെന്നും പാപ്പാ എടുത്തു പറയുന്നു.
യുദ്ധമേഖലകളിൽ കഴിയുന്ന കുഞ്ഞുങ്ങൾ,ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പ്രയാസം അനുഭവിക്കുന്നവർ,ജോലിസ്ഥലങ്ങളിൽ ചൂഷണത്തിന് വിധേയരാകുന്നവർ, തടവുകാരായ യുവാക്കൾ, ഇവരെല്ലാവരും
പരാജയങ്ങളാണെന്നു വിധികല്പിക്കുന്ന സംസകാരത്തിൽ നിന്നും വിടുതൽ പ്രാപിച്ചുകൊണ്ട്, അവരെ സ്വന്തം അയൽക്കാരാണെന്നു കരുതി ചേർത്ത് നിർത്തുവാനുള്ള പ്രതിബദ്ധത സാമൂഹികവും, രാഷ്ട്രീയവുമായ മേഖലകളിൽ
നിയമനിർമാണത്തിനായുള്ള സാധ്യതയ്ക്ക് വഴിതെളിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
വിരുദ്ധ ഗ്രന്ഥത്തിലെ തോബിത്തിന്റെ പുസ്തകം ഉദ്ധരിച്ചുകൊണ്ട്, അപരന്റെ നിറവും,പദവിയും,ഉത്ഭവവും നിർണയിക്കുന്ന വേലിക്കെട്ടുകൾക്കുമപ്പുറം അപരനെ സഹോദരനായി കാണുവാനും അവനെ സ്വീകരിക്കാനുമുള്ള ഹൃദയ
വിശാലതയും പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നി പറയുന്നു. ദരിദ്രരുടെ ശബ്ദം നിശബ്ദമാക്കുന്ന മേൽക്കോയ്മയുടെ ധാർഷ്ട്യത്തെ പാപ്പാ നിശിതം വിമർശിക്കുന്നുണ്ട്.പാവപ്പെട്ടവനെ തെരുവോരങ്ങളിൽ കണ്ടുമുട്ടുമ്പോൾ
നല്ല സമരിയാക്കാരന്റെ മാതൃകയുൾക്കൊണ്ടും, വർത്തമാനകാലത്തെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടും വ്യക്തിപരമായി അവരുടെ കാര്യങ്ങളിൽ ഇടപെടുക എന്നത് ഓരോ ക്രിസ്ത്യാനിയിലും നിക്ഷിപ്തമായിരിക്കുന്ന വലിയ
വിളിയാണെന്ന് പാപ്പാ അനുസ്മരിക്കുന്നു.
ദാരിദ്യ്രത്തിന്റെ പുതിയ ഭാവങ്ങൾ സാമ്പത്തിക അടിത്തറയില്ലായ്മ മാത്രമെല്ലെന്നും യുദ്ധങ്ങളും, നിരാശാജനകമായ യൗവനങ്ങളും, മനുഷ്യത്വരഹിതമായ ജോലിയിടങ്ങളുമെല്ലാം ഇന്നത്തെ ലോകത്തിന്റെ ദാരിദ്ര്യ
മുഖങ്ങളാണെന്നും പലപ്പോഴും ഈ സാഹചര്യങ്ങൾ ആത്മഹത്യയിലേക്കു പോലും നയിക്കുമാറ് ഭീകരമാകാറുണ്ടെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ പങ്കുവയ്ക്കലിന്റെയും, സാഹോദര്യത്തിന്റെയും സ്നേഹം നിറഞ്ഞ
ഹൃദയത്തോടെ ദരിദ്രരായവരുടെ കണ്ണുകളിൽ നിന്നും ദൃഷ്ടികൾ അകറ്റാതെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുവാനും പാപ്പാ തന്റെ സന്ദേശത്തിലൂടെ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: